പെരുമ്പടവ്: തെങ്ങ് കൃഷിക്ക് നല്ലകാലം. പക്ഷേ കൃഷിക്കാരെ നിരാശപ്പെടുത്തി തൈകളുടെ ദൗർലഭ്യം. ഈ വർഷം തെങ്ങിൻ തൈകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടത്. ഡി× ടി, ടി×ഡി, കുറ്റ്യാടി തെങ്ങിൻ തൈകളാണ് സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ നഴ്സറികളിലും ലഭ്യമല്ലാത്തത്. സ്റ്റോക്കുണ്ടായിരുന്ന തൈകൾ വളരെമുന്പ് വിറ്റുപോയി. കൃഷിഭവനുകളിൽ തൈ വിതരണം ഉണ്ടായിരുന്നെങ്കിലും അവയ്ക്കൊക്കെ ഒരു മണിക്കൂറിനുള്ളിൽ തൈകൾ തീർന്നുപോയി.
നടുവിൽ കൃഷിഭവനിൽ ടി×ഡി, കുള്ളൻ തെങ്ങിൻ തൈകൾ എന്നീ ഇനങ്ങളിൽ 250 കൈകളാണ് വിതരണം ചെയ്തത്. ടോക്കൺ നൽകിയാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ഒരു കൃഷിക്കാരന് ആകെ രണ്ടു തൈകൾ വീതമാണ് നൽകിയത്. ചപ്പാരപ്പടവ് കൃഷിഭവനിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇവിടെ തൈകളുടെ ആവശ്യം മനസിലാക്കി വീണ്ടും തൈകൾ എത്തിച്ചെങ്കിലും ആരെയും തൃപ്തരാക്കാൻ സാധിച്ചില്ല.
കരിമ്പത്ത് ജില്ലാ കൃഷിത്തോട്ടത്തിൽ തെങ്ങിൻ തൈ അന്വേഷിച്ചുവരുന്നവരും നിരാശരായി മടങ്ങുകയാണ്. കഴിഞ്ഞവർഷം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലും പന്നിയൂർ ഗവേഷണ കേന്ദ്രത്തിലും ഇക്കുറി തൈകൾ തയാറാക്കിയില്ല. വിത്ത് തേങ്ങ കിട്ടാത്തതാണ് കാരണമായി പറയുന്നത്. നാടൻ കുറ്റ്യാടി ഇനത്തിനും ഹൈബ്രിഡ് ഡി×ടി ഇനത്തിനുമാണ് ആവശ്യക്കാർ കൂടുതലുള്ളത്. കൂടയിലാക്കിയ ഹൈബ്രിഡ് തൈകൾക്ക് സ്വകാര്യ നഴ്സറികളിൽ 500 രൂപയ്ക്ക് മുകളിലായിരുന്നു വില. കുറ്റ്യാടി തൈകൾക്ക് 250 രൂപയും. കരിമ്പം ഫാമിലും ഇതേ വിലയ്ക്കാണ് വില്പന നടന്നത്. എന്നാൽ കൃഷിഭവനിൽ ഹൈബ്രിഡിന് 130 രൂപയും കുള്ളന് 60 രൂപയുമായിരുന്നു.
തേങ്ങയ്ക്കും ചിരട്ടയ്ക്കും നല്ലകാലം വന്നത് തെങ്ങ് കൃഷിയിലേക്ക് തിരിയാൻ കർഷകർക്ക് പ്രേരണയായിട്ടുണ്ട്. വർഷങ്ങളായി തെങ്ങിന് തടം തുറക്കലും വളവും ചെയ്യാത്തവർ ഉൾപ്പെടെ വീണ്ടും ഇതിലേക്ക് തിരിയുകയും തെങ്ങ് കൃഷിയെ സ്നേഹിച്ചും തുടങ്ങിയിട്ടുണ്ട്. രാസവളം ലഭ്യമല്ലാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കുറഞ്ഞ സമയം കൊണ്ട് കായ്ക്കുന്ന അധികം ഉയരം വയ്ക്കാത്ത തൈകൾക്കാണ് കർഷകർക്ക് പ്രിയം. കുറ്റ്യാടി, ഡി×ടി തൈകളാണ് ഏറ്റവും കൂടുതൽ വിറ്റു പോകുന്നതെന്ന് നഴ്സറി ഉടമകൾ പറയുന്നു. കഴിഞ്ഞവർഷം വരെ 250 രൂപയിൽ താഴെ ഉണ്ടായിരുന്ന പുതിയ ഇനം തെങ്ങിൻ തൈകൾക്ക് ഇരട്ടിയിലധികം വില കൂടി.